വെറും 80 രൂപയ്ക്കു ഒരു കിടിലൻ വന യാത്ര- An amazing Malakkapara KSRTC Travel
നിങ്ങൾ വനയാത്ര ഇഷ്ട്ടപെടുന്ന ആൾ ആണോ ? എങ്കിൽ ജീവതത്തിൽ ഒരിക്കലെങ്കിലും മലക്കപ്പാറക്കു പോകണം , അതും കേരളത്തിന്റെ സ്വന്തം ആനവണ്ടിയിൽ.
അതിരിപ്പള്ളി, വാഴച്ചാൽ ,ചാർപ്പ എന്നീ കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, ഷോളയാർ ഡാമും , ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മഴക്കാടും, വന്യമൃഗങ്ങളെയും കണ്ട് 40 കിലോമീറ്റർ നീളുന്ന വനപാതയിലൂടെ ഒരു മലക്കപ്പാറ ആനവണ്ടി യാത്ര.
ചാലക്കുടി ബസ് സ്റ്റാൻഡിലേക്ക്…
ഒരു അവധി ദിവസത്തിന്റെ ആലസ്യം ശുദ്ധമായ വായുവും, കണ്ണിനും കുളിരേകുന്ന പച്ചപ്പും കണ്ട് ചിലവഴിക്കാം എന്നോർത്ത് വീട്ടിൽ നിന്നും പുറപ്പെട്ട ഞാൻ ചാലക്കുടി എത്തിയപ്പോൾ ഉച്ചക്ക് 12 മണി. ഇവിടെ നിന്നും രാവിലെ 7. 30 മുതൽ മലക്കപ്പാറക്കു ബസ് സർവീസ് ഉണ്ട്. താമസിച്ചെത്തിയതിന്റെ വിഷമത്തോടെ നിൽക്കുന്ന എന്നോട് അത് നന്നായി എന്ന് പറഞ്ഞു തന്നത് സുഹൃത്ത് ദീപക് ആണ്. വർഷങ്ങളായി മിക്കവാറും വീക്കെന്റുകളിൽ ചാലക്കുടി സ്വദേശി ആയ ദീപക് ഈ ബസിൽ യാത്ര ചെയ്യുന്നു.ഏതാണ്ട് 50 ൽ കൂടുതൽ തവണ ഇതുവരെ ഈ ബസ്സിൽ മലക്കപ്പാറക്കു യാത്ര ചെയ്തിട്ടുണ്ട്. ദീപക്കിനെ പോലെ നിരവധി ആനവണ്ടി സ്നേഹികളെ നമുക്ക് ചാലക്കുടിയിലും പരിസരങ്ങളിലും കാണാം. ആനവണ്ടിയോടുള്ള സ്നേഹം നിറഞ്ഞ ധാരാളം ചെറുപ്പക്കാരുടെ കൂട്ടായ്മകൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ട്. ഇതിൽ തന്നെ ഏറ്റവും തീവ്ര അനുരാഗം ഉള്ളവരാണ് ഈ ചാലകുടിക്കാർ എന്ന് നിസംശയം പറയാം.
കൃത്യം 12.30 നു തന്നെ ബസ് ചാലക്കുടിയിൽ നിന്നും പുറപ്പെട്ടു , വിദേശികൾ ഉൾപ്പടെ ഈ റൂട്ടിലെ യാത്ര ആസ്വദിക്കാൻ വേണ്ടി മാത്രം എത്തിയ ആളുകളെ കൂടാതെ നാട്ടുകാരായ കുറച്ചു ആളുകളും ബസിൽ ഉണ്ട്. അതിരപ്പള്ളി വാഴച്ചാൽ വനപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി വനവാസികളായ ആളുകളുടെ പ്രധാന സഞ്ചാര മാർഗം ആണ് ഈ KSRTC ബസ്.
താമസിച്ചെത്തിയതിന്റെ ഗുണം.
രാവിലെ ഏഴുമുതൽ മലക്കപ്പാറക്കു ബസ് സർവീസ് ഉണ്ടന്ന് സൂചിപ്പിച്ചുവല്ലോ ,പക്ഷെ അത്തരം രാവിലെ പുറപ്പെടുന്ന ബസുകളിൽ ഒന്നും യാത്ര ചെയ്താൽ ലഭിക്കാത്ത ഒരു ഗുണം ഉച്ച കഴിഞ്ഞു പുറപ്പെടുന്ന ബസുകൾക്കു ഉണ്ട്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ നീളമുള്ള 40 കിലോമീറ്റർ റോഡ് എന്നത് കേരളത്തിലെ തന്നെ ഏറ്റവും വൈൽഡ് ലൈഫ് കൂടുതലുള്ള വനപാത ആണ്. ആനയും , കാട്ടുപോത്തും , മാനും , മ്ലാവുമൊക്കെ ധാരാളം സ്വൈര്യ വിഹാരം നടത്താറുള്ള വനം. അതുകൊണ്ടു തന്നെ Kerala Forest department ഈ വനപാതയിലൂടെ ഉള്ള യാത്രക്ക് നിരവധി ആയ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹങ്ങൾ ഈ വഴിയിൽ ഒരിടത്തും യാത്രക്കിടയിൽ നിർത്തുവാൻ പാടില്ല , ഹോൺ അടിക്കാൻ പാടില്ല , മ്യൂസിക് പാടില്ല തുടങ്ങിയവ സ്വാകാര്യ വാഹനങ്ങൾക്ക് ഈ വന പാതയിലൂടെ യാത്ര ചെയ്യാനുള്ള സമയ പരിധി ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണം.
വാഴച്ചാൽ ഫോറെസ്റ് ചെക്ക് പോസ്റ്റിൽ നിന്നും മലക്കപ്പാറക്കു വൈകുന്നേരം 6 Pm ന് ശേഷം സ്വാകര്യവാഹനങ്ങൾക്കു പോകാൻ അനുവാദമില്ല ചെക്ക് പോസ്റ്റ് അടക്കും, തിരിച്ചു മലക്കപ്പാറയിൽ നിന്നും അത് പോലെ അതെ സമയത്തു ചെക്പോസ്റ് അടക്കും. രാത്രികാലങ്ങളിൽ ധാരാളം വന്യമൃഗങ്ങൾ ഇറങ്ങുന്ന ഈ വനപാത Forest Department ഈ രീതിയിൽ നിയന്ത്രിക്കുന്നു. ഉച്ചക്ക് 12.30 നും വൈകുന്നേരം 4.40 നും ചാലക്കുടിയിൽ നിന്നും പുറപ്പെടുന്ന KSRTC ബസുകൾ മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് തിരിക്കുന്നത് ഈ യാത്ര നിയന്ത്രണം കഴിഞ്ഞുള്ള സമയത്താണ്.
മറ്റൊരു വാഹനവും പാതയിൽ ഇല്ലാതിരിക്കുന്ന ഈ രാത്രിസമയങ്ങളിൽ നെഞ്ചും വിരിച്ചു വനപാതയിലൂടെ നടക്കുന്ന ആനയെയും , പോത്തിനേയും കാണാൻ ഉള്ള അവസരം ആകെ ലഭിക്കുന്നത് ഈ ബസിൽ യാത്ര ചെയ്യുന്നവർക്ക് മാത്രം. മറ്റൊരു വാഹനത്തിനും ഈ സമയം ഈ പാതയിൽലോടെ സഞ്ചരിക്കാനുള്ള നിയമപരമായ അനുവാദം ഇല്ല അതാണ് ദീപക് ബ്രോ പറഞ്ഞ ആ താമസിച്ചതിന്റെ ഗുണം.
മലക്കപ്പാറ യാത്രയിലെ പ്രധാന വഴിയോര കാഴ്ച്ചകൾ.
ചാലക്കുടിയിൽ നിന്നും പുറപ്പെട്ടു നിരവധി ആയ ജനവാസകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു വണ്ടി അതിരപ്പള്ളിയിൽ എത്തിച്ചേരുമ്പോൾ കുറച്ചു സഹയാത്രികരെങ്കിലും അവിടെ ഇറങ്ങും എന്തിനാണെന്നല്ലേ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കാണാൻ.
അതിരപ്പള്ളി വെള്ളംച്ചാട്ടം ആസ്വദിക്കാനായി വിദേശികളും ,സ്വദേശികളും ആയ ഒരുപാട് സഞ്ചാരികൾ ഈ ബസിൽ അതിരപ്പളളിയിൽ വന്നിറങ്ങാറുണ്ട്. നമ്മൾ ബസിൽ മലക്കപ്പാറക്കു യാത്ര ചെയ്യുന്നവരെ സംബന്ധച്ചിടത്തോളം അതിരപ്പള്ളി വെള്ളചാട്ടം ഒരു നോക്ക് കാണുവാൻ മാത്രമേ അവസരം ലഭിക്കുകയുള്ളു. അവിടെ യാത്രികർ ഇറങ്ങിയാൽ ബസ് പുറപ്പെടും മിക്കവാറും അതിരപ്പള്ളിയിൽ ബസ് നിർത്തിയിടുന്നത് 3 മിനിട്ടു മാത്രം ,ഇതേ അവസ്ഥ തന്നെ ആണ് വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ അടുത്തും ലഭ്യമാവുക.
വാഴച്ചാൽ ചെക്പോസ്റ് കഴിഞ്ഞാൽ പിന്നെ വനപാത ആരംഭിക്കുകയാണ്. പോകുന്ന വഴിയിൽ ഇടതു വശത്തായിട്ടാണ് ചാർപ്പ വെള്ളച്ചാട്ടം. മഴക്കാലത്തു റോഡിലേക്ക് അടിച്ചു കയറുന്ന ശക്തമായ ഈ വെള്ളച്ചാട്ടം മഴയില്ലാത്ത സമയങ്ങളിൽ ശാന്തമായി സഞ്ചാരികളുടെ കണ്ണിനു കുളിരേകുന്നു. ഇനി മണിക്കൂറുകളോളം മുന്നിലും വശങ്ങളിലും വനം മാത്രം. കാടിന് നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വനപാതയിലൂടെ നമ്മൾ മുമ്പോട്ടു പോകുമ്പോൾ ലോവർ ഷോളയാർ ഡാമിന്റെ പവർ ഹൌസും ,കേരളത്തിന്റെ ഭാഗമായ ഷോളയാർ ഡാമും ,തമിഴ്നാടിന്റെ ഭാഗമായ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളും പ്രധാന കാഴ്ച്ചകൾ ആണ്. ഇതെല്ലാം കണ്ടു മുന്നോട്ടു പോകുമ്പോൾ അസ്തമയ സൂര്യന്റെ കുങ്കുമ വർണ്ണം വനത്തിനുമേൽ നിഴൽ വിരിക്കും.
കാട്ടുപാതയിൽ നിന്നും ബസ് പതുക്കെ തേയിലക്കാടിലേക്കു കയറിത്തുടങ്ങുമ്പോൾ മനസിലാക്കാം മലക്കപ്പാറ എന്ന ഗ്രാമം നമ്മെ സ്വാഗതം ചെയ്യുന്നു എന്ന്.
മലക്കപ്പാറ എന്ന കേരള തമിഴ് ഗ്രാമം.
ഔദ്യോഗികമായി കേരളത്തിന്റെ ഭാഗമാണെങ്കിലും ഏതാണ്ട് പൂർണ്ണമായും തമിഴ് സംസ്കാരവും ജീവിതരീതിയും തന്നെ ആണ് മലക്കപ്പാറക്ക്. കുറച്ചു മണിക്കൂറുകളായി കാടിനെ കീറി മുറിച്ച വനപാതയിലൂടെ സഞ്ചരിച്ച ബസ് മലക്കപ്പാറയിലേക്കു എത്തുമ്പോൾ രണ്ടുവശവും പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ ആണ് നമ്മെ സ്വാഗതം ചെയ്യുക. തമിഴ് വംശജരായ ആളുകൾ അരിച്ചിറങ്ങുന്ന കോട മഞ്ഞിനിടയിലൂടെ തേയിലകൊളുന്തെന്തിയ ചുമടുമായി നടക്കുന്ന ഹൃദ്യമായ ദൃശ്യം പോകുന്ന വഴിനീളെ കാണാൻ സാധിക്കും.
മലക്കപ്പാറയിലെ ഫോറെസ്റ് ചെക്ക് പോസ്റ്റും കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോൾ ഈ ചെറു തമിഴ് ഗ്രാമത്തിലെ സായാഹ്ന ജനജീവിതം നമുക്ക് കൺ കുളിരെ കാണാം.
മലക്കപ്പാറയിലെ ആനവണ്ടി താവളം.
തമിഴ് നാടിന്റെ ഭാഗമായ അപ്പർ ഷോളയാർ ഡാമിന്റെ തൊട്ടു താഴെ ആണ് നമ്മുടെ ആനവണ്ടിയുടെ മലക്കപ്പാറയിലെ ഹാൾട്ട്. ഏതാണ്ട് ഒരു ചായ കുടിച്ചു തിരിച്ചു വരാൻ ഉള്ള 15 മിനിറ്റ് ആണ് നമുക്ക് ഇവിടെ ലഭ്യമാകുന്ന സമയം.
തമിഴ്നാട് കേരള ബോർഡറും ഇവിടെ തന്നെ, ഇവിടെ നിന്നും 28 കിലോമീറ്റർ ആണ് പ്രശസ്ത ടൂറിസ്റ്റു കേന്ദ്രമായ വാൽപ്പാറക്ക്. പൊള്ളാച്ചിക്കും,വാൽപ്പറക്കും പോകണ്ട യാത്രികർക്ക് ഇവിടെ നിന്നും ബസ് ലഭ്യമാകും. തമിഴ് നാട് സർക്കാർ ബസ് മിക്കവാറും ഓരോ മണിക്കൂർ ഇടവിട്ട് ഇവിടെ ഉണ്ടാകും.
വാരാന്ത്യങ്ങളിൽ രാവിലെ ചാലക്കുടിയിൽ നിന്നും പുറപ്പെട്ടു കാടും യാത്രയും ആസ്വദിച്ചു തിരിച്ചു ഇതെ ആനവണ്ടിയിൽ പോകുന്ന എന്നെ പോലെ ഉള്ള സഞ്ചാരികളും പിന്നെ കുറച്ചു നാട്ടുകാരും ആണ് തിരിച്ചു പോകാൻ ബസിൽ ഈ ഉള്ളത്.
ധാരാളം ഹോംസ്റ്റേയുകളും ,റിസോർട്ടുകളും മലക്കപ്പാറയിൽ ഉണ്ട് അതുകൊണ്ടു തന്നെ ഒരു ദിവസം തങ്ങി മലക്കപ്പാറയിലെ കുളിര് അറിയണമെന്നുള്ളവർക്കു താമസസൗകര്യം ഒരു പ്രശനമേ അല്ല.
മലക്കപ്പാറ ആനവണ്ടി യാത്ര എന്തുകൊണ്ട് വ്യത്യസ്തമാകുന്നു.
ഒരു തികഞ്ഞ വന യാത്ര എന്ന നിലയിൽ മലക്കപ്പാറ യാത്ര വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ്. വളരെ ബജറ്റ് കുറഞ്ഞ രീതിയിൽ ഒരു വൺ ഡേ ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് തികച്ചു അനുയോജ്യമായതാണ് ഈ ആനവണ്ടി യാത്ര. ശുദ്ധ വായു ശ്വസിച്ചു ,വനത്തെ കണ്ടും അറിഞ്ഞുമുള്ള യാത്രയിൽ ഭാഗ്യവശാൽ പോകുന്ന വഴികളിൽ മൊബൈൽ നെറ്റ്വർക്കുകൾ ഇല്ലാത്തതിനാൽ നിത്യജീവിതത്തിലെ എല്ലാ വിഷമതകളും മറന്നു നന്നായി റിലാക്സ് ചെയ്യാൻ നമുക്ക് സാധിക്കും എന്നതിൽ യതൊരു സംശയവും വേണ്ട.
യുടെ ഈ ഒരു ബസ് സർവീസിന്റെ ഗുണഭോക്താക്കൾ ആയ ധാരാളം പ്രാദേശികവാസികളും, വനവാസികളും ഉണ്ട്. പക്ഷെ ഈ ഒരു ബസ് സർവീസ് ഇന്ന് കേരളത്തിൽ മികച്ച രീതിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു . വിദേശികളും സ്വാദേശികളും ആയി നൂറു കണക്കിന് ആളുകളാണ് മലക്കപ്പാറ ആനവണ്ടി യാത്ര ഒരു വിനോദ സഞ്ചാരം എന്ന രീതിയിൽ കണ്ടു യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.
വളഞ്ഞ വഴികളിലെ വലയം പിടിക്കുന്ന കരുതലിന്റെ കൈകൾ.
ഈ രീതിയിൽ ധാരാളം ആളുകളെ ആകർഷിക്കുന്ന തലത്തിലേക്ക് മലക്കപ്പാറ ആനവണ്ടി യാത്ര വളർന്നതിൽ ബസിലെ ജീവനക്കാരുടെ പങ്ക് വലുതാണ്. യാത്രക്കാരോടുള്ള സൗഹൃദപരമായ പെരുമാറ്റവും പരിഗണനയും മറ്റു ബസ് സെർവീസുകളിൽ നിന്നും മലക്കപ്പാറ ആനവണ്ടി യാത്രയെ വ്യത്യസ്തമാക്കുന്നു. ഒരു ബസിനു കഷ്ട്ടിച്ചു പോകാൻ മാത്രം വീതിയുള്ള ഈ വനപാതയിലൂടെ മറ്റു വലിയ വാഹനങ്ങൾക്ക് കൂടി സഹായകരമായ രീതിയിൽ സുരക്ഷിതമായാണ് ആനവണ്ടി സഞ്ചരിക്കുന്നത്. ധാരാളം S വളവുകളുള്ള ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പലയിടത്തും ബസ് ഒരുപാട് സമയം നിർത്തി മറ്റു വാഹനങ്ങൾക്ക് വഴി കൊടുക്കേണ്ട സാഹചര്യവും ചിലപ്പോൾ പുറകോട്ടു തന്നെ പോകേണ്ടാതായും വരും ഇത്തരം ദുർഘടമായ എല്ലാ സാഹചര്യങ്ങളും വളരെ ശ്രദ്ധേയമായ രീതിയിൽ അപകടരഹിതമായാണ് ഇവർ ഡ്രൈവ് ചെയ്യുന്നത്.
വളരെ അപകടം പിടിച്ച ഒരു വനപാതയായ മലക്കപ്പാറക്കു സുരക്ഷിതമായി ബസ് ഓടിക്കണമെങ്കിൽ അസാമാന്യ ഡ്രൈവിംഗ് തന്നെ ആവശ്യമാണ്, ഞാൻ യാത്ര ചെയ്ത ആനവണ്ടിയിലെ ഡ്രൈവർ രഞ്ജിത്ത് ചേട്ടന്റെ മികവ് പോകുന്ന വഴിയിലെ പല സ്ഥലത്തും നേരിട്ടറിയാൻ സാധിച്ചു. വന്യമൃഗങ്ങളെ കാണാൻ സാധിക്കുന്ന സമയങ്ങളിലും , മനോഹരമായ ദൃശ്യങ്ങൾ നിറഞ്ഞ പ്രദേശത്തുമൊക്കെ യാത്ര ചെയ്യുന്നവർക്ക് ഫോട്ടോ എടുക്കാൻ ഉള്ള സൗകര്യം ഈ ബസ് ജീവനക്കാർ ഒരുക്കി കൊടുക്കാറുണ്ട് ഇത് യാത്ര പ്രേമികൾക്ക് വലിയൊരു സഹായം ആണ്.
ഓരോ തവണയും വ്യത്യസ്ത കാഴ്ച്ചകൾ നൽകുന്ന മലക്കപ്പാറ യാത്ര.
വെറ്റിലപ്പാറയിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്ന മ്ലാവും , പെൻസ്റ്റോക്ക് പൈപ്പിന്റെ സുന്ദര ദൃശ്യങ്ങളും , ആനവണ്ടിയിൽ യാത്രക്കാരെല്ലാം ചേർന്നുള്ള മണി ചേട്ടന്റെ പാട്ടും , മലക്കപ്പാറയിലെ ചായയും ഞുറുക്കുമൊന്നും വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ സാധ്യമല്ല അത് അനുഭവിച്ചു തന്നെ അറിയണം അതിനായി മലക്കപ്പാറ ആനവണ്ടിയിൽ ഒന്ന് യാത്ര ചെയ്യണം.
മലക്കപ്പാറയിലെ തമിഴ് ചായയും കുടിച്ചു ഇരുൾ വീണു തുടങ്ങിയ വഴിത്താരകളിലൂടെ തിരിച്ചു യാത്ര തുടങ്ങിയപ്പോൾ ആയിരുന്നു എന്റെ ഹൃദയമിടിപ്പ് ഉയർന്നു തുടങ്ങിയത്. മറ്റു വാഹങ്ങളുടെ ശല്യമൊന്നും ഇല്ലാതെ ഉറങ്ങി തുടങ്ങുന്ന കാടിന്റെ ഉള്ളറകളിൽ നിന്നും സഞ്ചാരികളുടെ കണ്ണിനും വിരുന്നേക്കാൻ എത്തുന്ന അതിഥികളെ ഓർത്തും , അത്യപൂർവ്വമായി ഈ കാടിന്റെ ചില ഭാഗങ്ങളിൽ ഭാഗ്യം ചെയ്തവർക്ക് മാത്രം കാണാൻ സാധിച്ച ലക്ഷകണക്കിന് മിന്നാമിനുങ്ങളുടെ ഉത്സവവും ആയിരുന്നു മനസ് നിറയെ. ചുറ്റും കണ്ണോടിച്ചപ്പോൾ ഈ കാഴ്ചകൾ കാണാൻ സാധിക്കുമോ എന്നുള്ള ആകാംക്ഷ എന്നെ പോലെ തന്നെ ബസിലെ ഒട്ടുമിക്ക സഞ്ചാരികളുടെ കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.
ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി KSRTC ഡിപ്പോയിൽ ബന്ധപെടുക. 9544444513
മലക്കപ്പാറയിലെ താമസ സൗകര്യത്തിനും ട്രെക്കിങ്ങ് , നേച്ചർ വാക്കിനുമായി ബന്ധപെടുക പ്രേമൻ മലക്കപ്പാറ : 9447285377
One side ticket fare : 80 INR
From Chalakudi 07.40 am,12.20pm, 03.00pm and 04.40pm
From Malakkapara 07.10am, 08.10am, 12.25 pm and 05.00pm
ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്തുള്ള മനോഹരമായ ടോപ്പ് സ്റ്റേഷൻ ആനപ്പാറയെ കുറിച്ച് അറിയാൻ ഈ ബ്ലോഗ് വായിക്കുക.
Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.